ആദ്യ കവിതാ സമാഹാരം കൊണ്ടു തന്നെ അയ്യപ്പപ്പണിക്കർ പുരസ്കാരത്തിനു അർഹയായ കവയിത്രിയും അധ്യാപികയുമായ ആര്യാംബികയോടൊത്തു അൽപനേരം…….
“തെളിനീരുറവകളായ
അച്ഛനും അമ്മയ്ക്കും
പിന്നെ
കെട്ടിക്കിടക്കാതെ
ഓഴുകാനനുവദിച്ച
എല്ലാ ആർദ്രതകൾക്കും….”
തൻറെ കവിത സമാഹാരം സമർപ്പിച്ച ആര്യാംബിക പുരസ്കാരങ്ങളുടെ കാര്യത്തിൽ സമ്പന്നയാണ്. ഒരു interview എന്ന ആവശ്യവുമായി ചെന്നപ്പോൾ “നല്ല കാര്യങ്ങൾക്കൊന്നും മുടക്കം പറയരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്” എന്ന വാക്കുകളാണ് ഞങ്ങളെ സ്വീകരിച്ചത്. പാലാ നഗരത്തിൽ നിന്നു കുറച്ചു മാറി ഇടനാട് എന്ന ആ കൊച്ചുഗ്രാമത്തിന് സാംസ്കാരികമായ ഒരു മുതൽക്കൂട്ടാണ് “ കൈരളി സ്ലോകരംഗം”. ആ ശ്ളോകക്കളരിയോടു ചേർന്ന ആ പഴയ തറവാട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ ടീച്ചറുടെ അച്ഛനും അമ്മയും സഹോദരിയും പിന്നെ കുഞ്ഞുമകൻ അനന്തുവും ഉണ്ടായിരുന്നു. ആ എളിയ അഭിമുഖത്തിൻറെ പ്രസക്തഭാഗങ്ങളിലേക്ക്......
? ആദ്യ സമാഹാരത്തിനു തന്നെ അയ്യപ്പപ്പണിക്കർ അവാർഡ് ; എന്തുതോന്നുന്നു?
ഒരുപാടു സന്തോഷം തോന്നി. സ്വാതി സാംസ്കാരിക സംഘടന ആദ്യമായിട്ട് ഏർപ്പെടുത്തിയ അവാർഡാണ്. ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന പുസ്തകത്തിനാണ് കിട്ടിയത്. ആ പുസ്തകത്തിനായിരുന്നു വൈലോപ്പിള്ളി പുരസ്കാരവും കിട്ടിയിരുന്നത്. അന്ന് പുസ്തകം പ്രകാശിപ്പിച്ചിരുന്നില്ല. പിന്നെ വി.ടി. കുമാരൻ നായർ പുരസ്കാരവും. പുസ്തകം publish ചെയ്തതിനു ശേഷം ആദ്യമായാണ് ഒരു അവാർഡ് കിട്ടുന്നത്.
? ശ്ളോകരംഗത്തു നിന്നാണല്ലോ കവിതയിലേക്കു കടന്നുവന്നത്. ശ്ളോകങ്ങൾ എത്രമാത്രം കവിതയെ സ്വാധീനിക്കുന്നുണ്ട്?
തീരെ ചെറുതയിരുന്നപ്പോൾ തന്നെ അച്ഛൻ അമ്മക്കു പഠിക്കാൻ വേണ്ടി വി.കെ.ജി ശ്ളോകങ്ങളും നാരായണീയ ശ്ളോകങ്ങളും ഒക്കെ എഴുതി കൊടുക്കുമായിരുന്നു. അമ്മ അതു പഠിക്കുന്ന കൂട്ടത്തിൽ ഞങ്ങൾക്കു പറഞ്ഞു തരികയും ചെയ്യും.വായിക്കനൊക്കെ പഠിക്കുന്നതിനു മുൻപെ കുറെ ചൊല്ലിപ്പഠിച്ചിരുന്നു. പിന്നെ ശ്ളോകക്കളരിയൊക്കെയായിട്ട് അത് serious ആയി പഠിക്കുകയായിരുന്നു. അതിനൊക്കെ വലിയ ഉത്സാഹമായിരുന്നു. നാരായണീയം മത്സരത്തിനൊക്കെ എല്ലാക്കൊല്ലവും മുടങ്ങാതെ പോകാറുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടി ഒരുമിച്ചു പഠിക്കുമ്പോൾ അതിനോടു വല്ലാത്തൊരു craze ആയി.
? ‘മണ്ണാങ്കട്ടയും കരിയിലയും’ എന്നത് സമാഹാരത്തിൻറെ ശീർഷകമാക്കാൻ കാരണമെന്തായിരുന്നു?
വളരെ അഭിനന്ദനങ്ങളൊക്കെ കിട്ടിയ ഒരു കവിതയായിരുന്നു അത്. ഒത്തിരിപ്പേർക്കിഷ്ടമായിട്ട് കത്തയയ്ക്കുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ കെ.പി.ശങ്കരൻ മാഷെപ്പോലുള്ളവർ വളരെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട് ആ കവിതയെപ്പറ്റി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കോളേജ് വിഭാഗത്തിൽ സമ്മാനം കിട്ടിയ കവിതയാണ് അത്. ആ കൂട്ടത്തിൽ ഒരു മികച്ച കവിത എന്നെല്ലാവരും പറഞ്ഞത് വച്ച് ആ പേരു കൊടുക്കുകയായിരുന്നു. പിന്നെ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന പേര് നമുക്കെല്ലാർക്കും പണ്ടു മുതലെ അറിയാവുന്നതായതുകൊണ്ട് ആ പേരിനോട് ഒരു പരിചയവും അടുപ്പവും ഉണ്ടല്ലൊ.
? അച്ഛനാണോ inspiration?
അച്ഛനാണ് കവിതയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.പിന്നെ പണ്ടൊക്കെ ശ്ളോകമൊക്കെ പഠിക്കുന്ന കാലത്ത് അച്ഛൻ പറയും ‘ആയിരം ശ്ളോകം പഠിച്ചാൽ അരക്കവിയാകും’ എന്ന്. അപ്പോൾ നമ്മൾ അറിയാതെ തന്നെ ആ ഒരു ഇഷ്ടം നമ്മുടെ ഉള്ളിൽ ഉണ്ടാകും. ചിലപ്പോൾ വൃത്തത്തിലൊന്നും എഴുതണമെന്നു നമ്മൾ വിചാരിച്ചില്ലെങ്കിൽ കൂടി ആ ഒരു താളമൊക്കെ നമ്മുടെ മനസ്സിൽ വരുന്നുണ്ട്. അതിങ്ങനെ ഇത്രയും ശ്ളോകങ്ങൾ ചൊല്ലി ശീലിച്ചതുകോണ്ടാകും. അതിനുള്ള ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. ശരിക്കു പറഞ്ഞാൽ ഇതുപോലെ കവിതയെഴുതാൻ കഴിവുള്ള ധാരാളം കുട്ടികൾ ഇവിടെയുണ്ട്. എൻറെ ചേച്ചി കവിതയെഴുതും, പിന്നെ ഇവിടെ കളരിയിൽ വരുന്ന പലരും.
? ‘അക്ഷരശ്ളോകപാഠാവലി‘ പുസ്തകങ്ങൾ കളരിയുടെ പേരിൽ ഇറക്കിയിട്ടുണ്ട് അല്ലേ?
ആദ്യമൊക്കെ അച്ഛൻ കളരിയിൽ കുട്ടികൾക്ക് ഓരോ അക്ഷരത്തിലും ശ്ളോകങ്ങൾ പറഞ്ഞു തരുമായിരുന്നു. പിന്നെ ഫോട്ടോസ്റ്റാറ്റ് എടുത്തു തരും. പിന്നെ ചിലതൊക്കെ print ചെയ്തു തരുമായിരുന്നു. പിന്നീടാണ് നമ്മുടെ കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും പ്രയോജനമാകുന്ന രീതിയിൽ ശ്ളോകപാഠാവലി ഇറക്കിയത്. അത് പലരും വന്നു ചോദിച്ചു വാങ്ങാറുണ്ട്.
? ഗൌരവമേറിയ ഒരു കവിതാസമാഹാരം ഇറക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
ആദ്യമൊക്കെ അച്ഛൻറെ നിർബന്ധത്തിനാണ് കവിത അയച്ചുകൊടുത്തുകൊണ്ടിരുന്നത്. പിന്നെ സ്വല്പം മുതിർന്നപ്പോൾ എനിക്കു തന്നെ ചെയ്യാം എന്നു തോന്നിയിരുന്നു. എങ്കിലും ഒരു സമാഹാരം ഇറക്കാം എന്നൊന്നും തോന്നിയിരുന്നില്ല. ചേച്ചിയായിരുന്നു അതിനു വലിയൊരു support. പുസ്തകമായിട്ടിറക്കാൻ നമ്മളായോ എന്നൊരു തോന്നലായിരുന്നു. അന്നൊക്കെ വലിയ വലിയ publishers-നെയൊക്കെ സമീപിക്കാൻ ഒരു മടിയും ഉണ്ടായിരുന്നു. പിന്നീട് അച്ഛൻ പാഠാവലി ഒക്കെ ഇറക്കിയതു പോലെ തന്നെ സമാഹാരമായിട്ടിറക്കുകയാണുണ്ടായത്. രണ്ടാമത്തെ പുസ്തകം DC Books ആണ് publish ചെയ്തത്.
[അനിയത്തി അനഘയുടെ മത്സരം യുവജനോത്സവ വേദിയിൽ തുടങ്ങാൻ പോകുന്നു എന്ന് ഫോണിലൂടെ കിട്ടിയ വാർത്ത, അതിൻറെ സന്തോഷം, grade ഉണ്ടോ എന്ന ആശങ്ക എല്ലാം അച്ഛനുമായി പങ്കിടുന്നു.]
? ടീച്ചറുടെ കവിതകൾ തന്നെ ഗദ്യമായും പദ്യമായും കാണാറുണ്ടല്ലൊ. പദ്യമായിട്ട് എഴുതുംബോൾ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ സാധിക്കാതെ വരുന്നു എന്നു കരുതിയിട്ടാണോ ഗദ്യകവിതകളിലേക്കു തിരിഞ്ഞത്?
അങ്ങനെയില്ല. ഇപ്പോൾ കൂടുതലായും ഗദ്യകവിതകളൊക്കെ വായിക്കുന്നതു കൊണ്ട് അറിയാതെ വരുന്നതാകാം. താളമുള്ള കവിതകളാണ് ഇഷ്ടം നമുക്കു ചൊല്ലാനും, വായിക്കാനും ഒക്കെ.. എങ്കിലും ഗദ്യം, പദ്യം എന്നതിനെക്കാളും കവിത എന്നതിനാണല്ലോ നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഇന്നത്തെ തലമുറയിൽ കൂടുതൽ പേരും ഗദ്യകവിതകളാണല്ലൊ ഇഷ്ടപ്പെടുന്നത്. പക്ഷെ അവർ പോലും പദ്യത്തിലെഴുതുംബോൾ കൂടുതൽ ആസ്വദിക്കുന്നുണ്ട്. അങ്ങനെ താളത്തിലെഴുതുമ്പോൾ അതിനൊരു വശ്യത ഉണ്ട്.പിന്നെ നമ്മുടെ കാലത്തിലുള്ള കവിതകൾ നമ്മളറിയാതെ നമ്മെ സ്വാധീനിക്കുന്നുണ്ടാകും.
? Reality show –കളെല്ലാം ഇപ്പോൾ കവിതകളും നാടൻകലകളും ഒക്കെ എടുത്തുകൊണ്ടു പോകുന്ന ഒരു പ്രവണത ഉണ്ടല്ലൊ. ഈ രീതി അവയെ വളർത്തുകയാണോ തളർത്തുകയാണോ? എന്താണു തോന്നുന്നത്?
ഒരു പരിധി വരെ കവിത പോലുള്ള വിഷയമൊക്കെ Reality show-കളിൽ വരുമ്പോൾ ആ മാധ്യമം കുറേയൊക്കെ എല്ലാവരിലേക്കും എത്തുന്നുണ്ട്. പിന്നെ എല്ലാ കവിതകളും കേൾക്കുമ്പോൾ നമുക്കു തോന്നും, ‘ഇത് ഇങ്ങനെയാണൊ ചൊല്ലേണ്ടത്’ എന്ന്. ചില കവിതകൾ സംഗീതം കൊടുത്ത് വളരെ ലളിതഗാനം പോലെ അക്കുന്നത് കണ്ടിട്ടുണ്ട്. അതിനോടൊന്നും തീരെ യോജിപ്പില്ല.
?വൈലോപ്പിള്ളിയെ കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ടല്ലൊ...? ഇഷ്ടകവി തീർച്ചയായും വൈലോപ്പിള്ളി ആയിരിക്കും അല്ലെ?
ആ കവിത ശരിക്കും ‘വൈലോപ്പിള്ളി പുരസ്കാരം’ ഏറ്റുവാങ്ങിയ വേദിയിൽ ചൊല്ലിയതാണ്. പിന്നെ മറ്റുള്ള ഒത്തിരി കവിതകൾ വായിക്കുമ്പോഴും വൈലോപ്പിള്ളീ കവിതകളോട് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. ഒത്തിരി കവിതകൾ ഇഷ്ടപ്പെട്ടതായുണ്ട്. വിഷ്ണു നാരായണൻ നമ്പൂതിരി സാറിനെ പോലെ, സുഗതകുമാരി ടീച്ചറിനെ പോലെ,....... നല്ല കവിതകളോടാണ് നമുക്കിഷ്ടം. അതുപോലെ ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി അങ്ങനെ ഇഷ്ടപ്പെട്ടവർ ഒത്തിരി പേരുണ്ട്.
? ടീച്ചറുടെ കവിതയിലെ ഭാഷ വളരെ ലളീതമാണല്ലൊ...?
പൊതുവെ നമുക്കു ലാളിത്യത്തോടാകുമല്ലൊ താൽപര്യം. പിന്നെ എനിക്കു തോന്നുന്നു, കവിതയിലെ ഭാഷ വളരെ ലളിതമാകാനാണ് ബുദ്ധിമുട്ട് എന്ന്. ലളിതമായിട്ട് എഴുതുമ്പോൾ അത് നേരിട്ട് വായനക്കാരിലേക്ക് എത്തുന്നു എന്നതുകൊണ്ടാകാം. അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യമായിട്ട് കരുതുന്നു.
? ആധുനിക സാഹിത്യത്തിൽ സ്ത്രീരചനകളെ മിക്കവാറും സ്ത്രീപക്ഷ രചനകളെന്നു മാറ്റിനിർത്താറുണ്ടല്ലൊ. ടീച്ചറുടെ കവിതകളിൽ ‘ഗൌരി’, ‘മണ്ണാങ്കട്ടയും കരിയിലയും’ തുടങ്ങിയവയിലൊക്കെ സ്ത്രീ ഒരു സഹനത്തിൻറെ മാതൃകയായിട്ടാണ് തോന്നുന്നത്.?
സഹനം എന്നുദ്ദേശ്ശിച്ചിട്ടില്ല. സ്ത്രീയുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ്. വളരെ ശക്തമായിരിക്കണം സ്ത്രീയുടെ നിലപാടുകൾ. പക്ഷെ സ്ത്രീയും പുരുഷനും ഇല്ലാതെ സ്ത്രീ മാത്രം എന്നൊരു കാഴ്ച്ചപ്പാട് ഇല്ല. സാഹചര്യങ്ങൾ പലതും സ്ത്രീയെ അങ്ങനെ ആക്കിത്തീർക്കുന്നുണ്ട്. പക്ഷെ അങ്ങനെയാണ് ആകേണ്ടതു എന്ന് ഒരിക്കലും ഉദ്ദേശ്ശിച്ചിട്ടില്ല.
?ഒരു കവി സമൂഹത്തിനു വേണ്ടിയാണ് കവിതകളെഴുതുന്നത്, കുറെ വ്യവസ്ഥിതികളെ മാറ്റിമറിക്കുകയാണ് അതിൻറെ ലക്ഷ്യം എന്നതിനോടു യോജിക്കുന്നുണ്ടോ?
വ്യവസ്ഥിതിയെ മാറ്റാൻ അവരുടെ കവിത കൊണ്ടായാൽ അതു വളരെ നല്ല കാര്യം. പക്ഷെ ഒരു സമൂഹത്തെ നന്നാക്കിക്കളയാം എന്നു വിചാരിച്ചു കവിതകളെഴുതുക എന്നത് കുറച്ചു അതിശയോക്തി ആണെന്നു തോന്നുന്നു. സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധത നമ്മുടെ എഴുത്തിൽ ഉണ്ടാകണം എന്നാണ് വിചാരിക്കുന്നത്. എന്നു കരുതി ഒരു മുദ്രാവാക്യം വിളിക്കുന്നതു പോലെ എഴുതിയാൽ അതു കവിതയാകില്ല.
? കുറെ പഴഞ്ചൊല്ലുകളും നാട്ടുശീലുകളും ഒക്കെയുണ്ടല്ലോ കവിതകളിൽ.....?
വൈലോപ്പിള്ളി ‘കാവ്യലോകസ്മരണകളിൽ‘ പറഞ്ഞിട്ടുണ്ട്, ‘അമ്മയിൽ നിന്നാണ് എനിക്കു നാട്ടുമൊഴികളുടെ ശേഖരം കിട്ടിയിട്ടുള്ളത്’ എന്ന്. അതുപോലെ വള്ളത്തോളും പറഞ്ഞിട്ടുണ്ട്, ‘അമ്മയോടു സംസാരിച്ചാൽ എനിക്കു കവിത വരും‘ എന്ന്. എനിക്കു തോന്നുന്നു, നമ്മുടെ ചുറ്റുപാടുകളിൽ നിന്നു കിട്ടുന്ന കവിതയുടെ അംശം വലുതാണ്.ചില പഴഞ്ചൊല്ലുകൾ ഒക്കെ കേട്ടാൽ ഒന്നാന്തരം കവിതയായിട്ട് തോന്നും. എന്റെ മുത്തശ്ശി പറയാറുണ്ട്, “കണ്ടേം മേല വരമ്പേം മേല, കയ്യേൽ പിടിച്ചാൽ അയ്യോ വാവോ” എന്നൊക്കെ. ഇത്തരത്തിൽ രസകരമായിട്ടുള്ളതൊക്കെ നമ്മുടെ മനസ്സിൽ കിടക്കും.
? ജോലിയും എഴുത്തും കൂടെ?
‘ജോലി ഇപ്പോൾ കിട്ടിയതേ ഉള്ളൂ. അതു കൊണ്ട് അതു രണ്ടും കൂടെ പരിചയമായി വരുന്നതേ ഉള്ളൂ. പിന്നെ കവിത എപ്പോഴും കൂടെ കൊണ്ടു പോകാൻ പറ്റും എന്നാണ് എന്റെ വിശ്വാസം. അതാണ് ആഗ്രഹവും.
? സ്വന്തം കവിതയെക്കുറിച്ച്..........?
അതൊക്കെ........[ചിരിക്കുന്നു] മറ്റുള്ളവർ ആണല്ലൊ പറയേണ്ടത്. പിന്നെ സ്വയം എഴുതുമ്പോൾ നമുക്കുണ്ടാകുന്ന ഒരു satisfaction ഉണ്ടല്ലോ. അവനവനു വേണ്ടിയിട്ടു കൂടിയാണ് എല്ലാവരും എഴുതുന്നത്.അപ്പോൾ കിട്ടുന്ന ഒരു മന:സ്സുഖം വലുതാണ്.
? ആര്യാംബിക എന്ന വ്യക്തി ഇപ്പോൾ അയ്യപ്പപ്പണിക്കർ പുരസ്കാരം വരെ എത്തി നിൽക്കുകയാണല്ലൊ. ഇനി...............?
അങ്ങനെ ചോദിച്ചാൽ...................എഴുതണം എന്നാണ് ആഗ്രഹം. പിന്നെ നമുക്കറിയാവുന്നത് വളർന്നു വരുന്ന തലമുറക്ക് പകർന്നു കൊടുക്കാൻ കളരിയൊക്കെ വീണ്ടും സജീവമാക്കണം എന്നൊരു ആഗ്രഹമുണ്ട്..............
ഒരു കലാകാരന്/കലാകാരിക്ക് അവശ്യം വേണ്ട ഗുണം ഈ വിനയം തന്നെയാണല്ലോ എന്ന് ഒന്നുകൂടി മനസ്സിൽ കുറിച്ചിട്ട് മലയാള കാവ്യലോകത്തിന്റെ പുത്തൻ പ്രതീക്ഷയായ ‘ആര്യാംബിക’ എന്ന കലാകാരിയോടു യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ചാരിതാർത്ഥ്യത്തിന്റെ മണികൾ മുഴങ്ങുകയായിരുന്നു. നെൽക്കതിർ വിളഞ്ഞ പാടത്തിന്റെ ഓരത്തുകൂടെ തിരികെ bus stop- ലേക്കു നടക്കുമ്പോൾ തന്റെ ഹൃദ്യമായ ശ്ലോകശേഖരത്തിൽ നിന്നും ടീച്ചർ സമ്മാനിച്ച ആ പദ്യശകലമായിരുന്നു ഞങ്ങളുടെ ഹൃദയത്തിൽ അപ്പോഴും......
ഓമൽക്കണ്ണിണ തെല്ലടച്ചു
തുളസിപ്പൂ ചൂടവെ
ചന്ദനത്തൂമഞ്ഞൾക്കുറി തൊട്ടു കുന്തതലി പോൽ
കൈകൂപ്പി നീ നിൽക്കവെ
ഹേമശ്രീ തൻ നെയ്വിളക്കിനു
മനശ്ചാഞ്ചല്യമേറ്റീടവെ
നീ മോക്ഷത്തിനിരപ്പൂ, മോക്ഷമിനി മ-
റ്റെന്തെന്നു ചിന്തിപ്പു ഞാൻ.............
‘മണ്ണാങ്കട്ടയും കരിയിലയും’, തോന്നിയ പോലൊരു പുഴ’ എന്നിങ്ങനെ രണ്ട് കാവ്യസമാഹാരങ്ങള് ഈ കവിയുടേതായിട്ടുണ്ട്. ഇതില് ‘തോന്നിയ പോലൊരു പുഴ’ഒരു D.C.Books പ്രസിദ്ധീകരണം ആണ്.
ReplyDelete